

തളിപ്പറമ്പ്: വയക്കര മുളപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞിമോനെ (60) തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ റോസമ്മയ്ക്ക് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷ വിധിച്ചത്. കേസിൽ പ്രതി കുറ്റക്കാരിയാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
കുടുംബവഴക്കിനെത്തുടർന്ന് റോസമ്മ ചാക്കോച്ചനെ കൊലപ്പെടുത്തുകയും മൃതദേഹം റോഡിൽ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്. 2013 ജൂലായ് ആറിന് പുലർച്ചെയാണ് റോഡിൽ ചാക്കോച്ചൻ്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽവെച്ച് കൊലപ്പെടുത്തിയ പ്രതി, മൃതദേഹം ഏകദേശം 30 മീറ്ററോളം അകലെയുള്ള റോഡിലാണ് കൊണ്ടിട്ടത്.പെരിങ്ങോം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലപ്പെട്ട ചാക്കോച്ചൻ പയ്യന്നൂരിലെ ഒരു മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനായിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും താൻ രോഗിയാണെന്നും കോടതിയിൽ റോസമ്മ വാദിച്ചിരുന്നു.