തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് 19 വയസ്സുകാരിയെ ചവിട്ടി താഴെയിട്ട സംഭവത്തിൽ ട്രെയിനിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അതിക്രമം നടന്ന കേരള എക്സ്പ്രസ് ട്രെയിനിൽ സുരക്ഷയ്ക്കായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പോലും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി.(Varkala train attack, There were no security personnel on the Kerala Express)
ട്രെയിനിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെയോ (ആർ.പി.എഫ്) കേരള റെയിൽവേ പോലീസിൻ്റെയോ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല.
സംഭവത്തെ തുടർന്ന് സുരക്ഷാ വീഴ്ച ചോദ്യം ചെയ്യപ്പെട്ടപ്പോൾ, പോലീസിൻ്റെ വിന്യാസം സംബന്ധിച്ച് ആർ.പി.എഫ്. വിശദീകരണം നൽകി. ട്രെയിനുകളിലെ കുറ്റകൃത്യങ്ങളുടെ പാറ്റേൺ അനുസരിച്ചാണ് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് എന്നാണ് ഇവർ പറഞ്ഞത്.
സാധാരണയായി ഓരോ ട്രെയിനിലും മതിയായ പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി വിന്യസിക്കാറുണ്ട്. എന്നാൽ, അത്രയും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ നിലവിൽ അംഗബലം ഇല്ലാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തിൽ, ക്രൈം ഡാറ്റയും കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ദീർഘദൂര, ഹ്രസ്വദൂര ട്രെയിനുകളും നോക്കിയാണ് പോലീസുകാരെ സുരക്ഷക്കായി വിന്യസിക്കുന്നത്.
സാധാരണ കുറ്റകൃത്യങ്ങൾ നടക്കാത്ത ട്രെയിനുകളിൽ പോലീസുകാരെ വിന്യസിക്കാറില്ലെന്നും ആർ.പി.എഫ്. അറിയിച്ചു. ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്ക് മതിയായ ഉദ്യോഗസ്ഥരില്ലാത്തതും, സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകളും സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ വലിയ വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. വർക്കല സംഭവത്തിൽ ട്രെയിൻ സുരക്ഷയിൽ കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു.