തിരുവനന്തപുരം : വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട പ്രതി സുരേഷ് കുമാറിന്‍റെ തിരിച്ചറിയിൽ പരേഡ് നടത്താൻ പൊലീസ്. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതി സുരേഷ് കുമാറിന്‍റെ തിരിച്ചറിയൽ പരേഡ് നടത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം മജിസ്ട്രേറ്റിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലായിരിക്കും തിരിച്ചറിയിൽ പരേഡ് നടത്തുക.
തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പൊലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളടക്കമുള്ള ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. അപകടസ്ഥലത്ത് നിന്ന് ശേഖരിച്ച രക്തക്കറകൾ, സംഭവസമയം പെൺകുട്ടിയും പ്രതിയും ധരിച്ചിരുന്ന വസ്ത്രങ്ങൾ അടക്കമുള്ളവയാണ് ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയിൽ നൽകിയത്.
അതേ സമയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ശ്രീകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച രാത്രിയാണ് കേരള എക്സ്പ്രസിൽ തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാര്‍ പുറത്തേയ്ക്ക് ചവിട്ടി തള്ളിയിട്ടത്.