തിരുവനന്തപുരം: സ്‌കൂളിൽ പോകുന്ന പെൺകുട്ടികളെ അശ്ലീല കമന്റുകൾ പറഞ്ഞ് ശല്യം ചെയ്തത് പരാതിപ്പെട്ടതിന് 11 വയസ്സുകാരിയെ വീടുകയറി ആക്രമിച്ച് തല തല്ലിത്തകർത്ത പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. വർക്കല ചെമ്മരുതി സ്വദേശി ഗിരീഷിനെയാണ് (43) തിരുവനന്തപുരം പ്രത്യേക പോക്സോ കോടതി വിവിധ വകുപ്പുകളിലായി 13 വർഷം കഠിനതടവിനും 40,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് വിധി പുറപ്പെടുവിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.
പെൺകുട്ടിയും സഹോദരിയും സ്കൂളിൽ പോകുമ്പോൾ പ്രതി നിരന്തരം അശ്ലീല കമന്റുകൾ പറഞ്ഞ് ശല്യം ചെയ്യുമായിരുന്നു. ഇതേത്തുടർന്ന് കുട്ടികളുടെ മാതാവ് വർക്കല പോലീസിൽ പരാതി നൽകി. പോലീസ് പ്രതിയെ വിളിച്ചുവരുത്തി താക്കീത് ചെയ്തതിലുള്ള പകയാണ് ക്രൂരമായ ആക്രമണത്തിൽ കലാശിച്ചത്. 2011 ജൂൺ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി മാതാവിനെയും കുട്ടികളെയും മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് തല തകർന്ന 11 വയസ്സുകാരിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയതിനാലാണ് ജീവൻ തിരിച്ചുപിടിക്കാനായത്. സ്വന്തം മകളുടെ പ്രായമുള്ള കുട്ടിയെ വീട്ടിൽ കയറി മാരകമായി പരിക്കേൽപ്പിച്ച പ്രതി നിയമത്തിന്റെ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി പൂർണ്ണമായും അംഗീകരിച്ചു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.