

തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ ഉദ്ഘാടന ചടങ്ങിൽ വിദ്യാർഥികളെക്കൊണ്ട് ആർ.എസ്.എസ്. ഗീതം (ഗണഗീതം) ആലപിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ഒളിച്ചു കടത്തലാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷമായ പ്രതികരണം: മുഖ്യമന്ത്രിയുടെ വാക്കുകൾ...
എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അപരമത വിദ്വേഷവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായി വർത്തിച്ച റെയിൽവേയാണ് ഇന്നിപ്പോൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആർഎസ്എസിന്റെ വർഗ്ഗീയ അജണ്ടയ്ക്കു കുടപിടിക്കുന്നത്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ കണ്ടത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് മതനിരപേക്ഷതയെ തകർക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസ്സാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് മുഴുവൻ ജനങ്ങളുടേയും പ്രതിഷേധമുയരണം.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരതിൻ്റെ ഉദ്ഘാടന യാത്രയിൽ പങ്കെടുത്ത കുട്ടികളാണ് ഗണഗീതം പാടിയത്. ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചെങ്കിലും, വിവാദമായതോടെ പിന്നീട് പിൻവലിച്ചിരുന്നു. സർക്കാർ പരിപാടികളെ ആർ.എസ്.എസ്. വത്കരിക്കുന്നതായുള്ള ആക്ഷേപങ്ങൾ നിലനിൽക്കെയാണ് ഈ സംഭവം.