
വല്ലാർപാടം, പിഴല പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങൾ. ഓൺലൈനിലൂടെ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപനം നടത്തി.സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വല്ലാർപാടം, പിഴല പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്.
രോഗിസൗഹൃദ ആശുപത്രി എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ആർദ്രം ഫണ്ടിൽ നിന്നും 15.5 ലക്ഷം രൂപ ചെലവഴിച്ചു. പബ്ലിക് ഹെൽത്ത് വിഭാഗം പ്രവർത്തിക്കുന്നതിനുള്ള പുതിയ കെട്ടിടം, പുതിയ ലബോറട്ടറി കെട്ടിടം, വെള്ളക്കെട്ട് ഒഴിവാക്കിയുള്ള നവീകരിച്ച ഒപി, വൂണ്ട് വാഷിംഗ് ഏരിയ, നവീകരിച്ച ഫാർമസി, സ്റ്റോർ തുടങ്ങി സജ്ജീകരണങ്ങൾ പൂർത്തീകരിച്ചാണ് വല്ലാർപാടം, പിഴല പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്.
കടമക്കുടി പഞ്ചായത്തിലെ ദ്വീപ് നിവാസികൾ ചികിത്സയ്ക്ക് ആശ്രയിക്കുന്നത് പിഴല പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ്. അതുകൂടാതെ ദ്വീപ് നിവാസികളുടെ ചികിത്സാ സൗകാര്യാർത്ഥം ഒരു മെഡിക്കൽ ഡിസ്പെൻസറി ബോട്ട് സർവ്വീസ് ആഴ്ചയിൽ 6 ദിവസം പ്രവർത്തിക്കുന്നുണ്ട്.