
തിരുവനന്തപുരം ; മുതാലപ്പൊഴിയിലെ പ്രശ്‌നം പരിഹരിക്കാതെ അവിടെ കലാപമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി.അവിടെ അടിയന്തിരമായി മണ്ണ് നീക്കം ചെയ്ത് സമീപ പഞ്ചായത്തുകളെ സംരക്ഷിക്കുന്നതിനുവേണ്ടി ഉള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്..
കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ കാണാത്ത വിധം പൊഴിയിൽ അസാധാരണമായി മണ്ണിടിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ പരിഹാരം കാണാൻ ഈ മാസം 16-ന് യോഗം ചേർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഹാർബറിന്റെ കിഴക്കൻ പ്രദേശങ്ങളായ വക്കം, ചിറിൻകീഴ്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, അഴൂർ, കഠിനംകുളം എന്നീ പഞ്ചായത്തുകളെ വെള്ളപ്പൊക്ക ഭീഷണിയിൽനിന്നും ഒഴിവാക്കുന്നതിനായി അടിയന്തരമായി പൊഴിമുറിക്കുന്ന തീരുമാനം എടുത്തിരുന്നു.
എന്നാൽ പിറ്റേദിവസം പൊഴി മുറിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ഒരു കൂട്ടം ആളുകൾ തടയുകയായിരുന്നു.ശക്തമായി മഴ പെയ്യാത്തത് കാരണമാണ് പ്രദേശത്ത് ഇപ്പോൾ വെള്ളം കയറാതിരിക്കുന്നത്. പൊഴി മുറിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് സർക്കാരുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. ഏപ്രിൽ 28 -നകം മുതലപ്പൊഴിയിൽ വലിയ ഡ്രഡ്ജർ കൊണ്ടുള്ള ഡ്രഡ്ജിങ് ആരംഭിക്കുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.