കൊല്ലം : വിദ്യാലയങ്ങളിൽ സമയബന്ധിതമായി അടിയന്തര ഓഡിറ്റ് നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(V Sivankutty on Mithun's death)
ചൊവ്വാഴ്ച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. എച്ച് എമ്മിനെ മാത്രം ബലിയാടാക്കിയെന്ന ആരോപണം ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷോക്കേറ്റ് മരിച്ച മിഥുൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്നും, മാതാപിതാക്കളിൽ ആർക്കെങ്കിലും സ്‌കൂളിൽ ജോലി നൽകണമെന്നും മന്ത്രി നിർദേശിച്ചു.
കുട്ടിയുടെ വീട് പണിക്കുള്ള നടപടി സർക്കാർ ആരംഭിച്ചുവെന്ന് പറഞ്ഞ മന്ത്രി വി ശിവൻകുട്ടി, മരണവീട്ടിൽ കരിങ്കൊടി കാണിക്കുന്നത് എന്ത് രാഷ്ട്രീയ നിലപാട് ആണെന്നും ചോദിച്ചു. ജൂലായ് 25 മുതൽ 31 വരെ സ്‌കൂളിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തുമെന്നും, ഇത് ഉറപ്പാക്കാനായി വിജിലൻസിനെ ചുമതലപ്പടുത്തുമെന്നും ഓഗസ്റ്റ് 12ന് വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.