തിരുവനന്തപുരം : അധ്യാപികയുടെ ശമ്പളം 14 വർഷമായിട്ടും ലഭിക്കാത്തതിൻ്റെയും മകൻ്റെ കോളേജ് പ്രവേശനത്തിന് പണം ഇല്ലാത്തതിൻ്റെയും മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മന്ത്രി പറഞ്ഞത്.(V Sivankutty about Pathanamthitta man's suicide)
ഉദ്യോഗസ്ഥർക്ക് ഭരണപരിചയം കുറവാണെന്നും, അത് ഓഫീസ് പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചു വർഷത്തെ സ്വന്തം അനുഭവം ആണെന്നും, പറഞ്ഞാൽ വിവാദമാകുമെന്ന് അറിയാമെങ്കിലും പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിഇഒ, എഇഒ എന്നിവര്‍ക്കെല്ലാം ഭരണപരിശീലനം കാര്യമായി നൽകേണ്ട അവസ്ഥയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഉത്തരവിറക്കിയിട്ടും അധ്യാപികയുടെ കുടുംബത്തെ ഓഫീസ് കയറ്റിയിറക്കിയെന്നും, ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥർ ഓർക്കണമെന്നും മന്ത്രി വ്യക്‌തമാക്കി. ഗൗരവതരമായ അന്വേഷണം നടക്കുന്നുണ്ടെന്നും, കർശന നടപടി ഉണ്ടാകുമെന്നും, കുറ്റം തെളിഞ്ഞാൽ പിരിച്ചു വിടുന്ന കാര്യം ആലോചനയിൽ ഉണ്ടെന്നും മന്ത്രി ഉറപ്പ് നൽകി. എല്ലാ കാര്യത്തിലും നാട്ടിലെ എല്ലാവരോടും ആലോചിക്കാൻ പറ്റില്ലെന്നും, ജനങ്ങൾ തെരഞ്ഞെടുത്ത് അയച്ചതല്ലേയെന്നും അദ്ദേഹം ചോദിച്ചു.