

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കടത്ത് കേസ് അന്വേഷണം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയിലേക്ക് നീളണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുടെ വസതിയിൽ എത്തിയതും ചരട് കെട്ടിയതും അതീവ ഗൗരവകരമാണെന്ന് അദ്ദേഹം പറഞ്ഞു. പദവി നോക്കാതെ സോണിയാ ഗാന്ധിയെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. അവരുടെ മൊഴി രേഖപ്പെടുത്തുന്നത് ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ നിർണ്ണായകമാണ്.
അടൂർ പ്രകാശിന് പ്രതിയുമായുള്ള ബന്ധം വ്യക്തമാണ്. സോണിയാ ഗാന്ധിയുടെ അടുത്തേക്ക് പ്രതിയെ എത്തിച്ചതിൽ അദ്ദേഹത്തിന് പങ്കുണ്ട്. മുഖ്യമന്ത്രി പങ്കെടുത്ത ഒരു പൊതു ചടങ്ങിലേക്ക് പ്രതി എത്തിയതും, സോണിയാ ഗാന്ധിയുടെ അടുത്തേക്ക് സ്വകാര്യമായി എത്തിയതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒന്നല്ല, രണ്ട് തവണയാണ് ഇയാൾ സോണിയാ ഗാന്ധിയെ സന്ദർശിച്ചത്.അതീവ സുരക്ഷയുള്ള സോണിയാ ഗാന്ധിയുടെ വസതിയിൽ ഒരു പ്രതിക്ക് എങ്ങനെ പ്രവേശനം ലഭിച്ചു എന്നത് അന്വേഷിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
അടൂർ പ്രകാശ് എംപി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജോൺ ബ്രിട്ടാസ് എംപിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ്, തിരിച്ചടിയുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയത്. ശബരിമല സ്വർണ്ണക്കടത്ത് വിഷയം കേരള രാഷ്ട്രീയത്തിൽ വലിയ വാക്പോരിനാണ് വഴിതുറന്നിരിക്കുന്നത്.