
എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുത്തതിൽ പ്രതികരിച്ച് വി എസ് സുനിൽ കുമാർ. ഇടതുപക്ഷ സർക്കാരിന് യോജിക്കാത്ത നിലപാടാണ് ആ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സുനിൽ കുമാർ പറഞ്ഞു. റിപ്പോർട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ഞായറാഴ്ച ആയിട്ട് പോലും എഡിജിപിയെ തൽസ്ഥാനത്തുനിന്ന് മാറ്റി. ഇത് ഇടതുപക്ഷ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഉണ്ടായ സംശയം അകറ്റാൻ നടപടി ഇടയാക്കിയെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു. എഡിജിപി എന്ന പദവി പ്രധാന പദവിയാണ്. പക്ഷേ അദ്ദേഹത്തിന് നൽകിയ ഉയർന്ന ചുമതലയിൽ നിന്ന് മാറ്റിയത് ശിക്ഷണ നടപടിയാണെന്ന് സുനിൽ കുമാർ പറഞ്ഞു.
ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയതിൽ എഡിജിപിയെ മാറ്റണമെന്ന് സിപിഐയുടെ മാത്രം ആവശ്യമല്ലെന്ന് സുനിൽ കുമാർ പറഞ്ഞു. ഏതു പ്രശ്നങ്ങളിലും ഇടതുപക്ഷ പരിഹാരമുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. വൈകിയോ വൈകിയില്ലേ എന്നതിന് പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയകൂടാലോചനയുണ്ടെന്ന് മുഖ്യമന്ത്രിയും അംഗീകരിക്കുന്നു. ഉണ്ടായ വീഴ്ചയും പരിഗണിച്ചുകൊണ്ടാണ് ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വി എസ് സുനിൽ കുമാർ പറഞ്ഞു.