തിരുവനന്തപുരം : ബി ജെ പി കൗൺസിലർ അനിൽ കുമാറിൻ്റെ ആത്മഹത്യക്ക് പിന്നിൽ ബി ജെ പി ആണെന്ന് കുറിപ്പിൽ പറഞ്ഞിട്ടില്ല എന്നും, അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത് പോലീസും സി പി എമ്മും ആണെന്നും പറഞ്ഞ് വി മുരളീധരൻ. സത്യാവസ്ഥ പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി പി എം രാഷ്ട്രീയ വേട്ട അവസാനിപ്പിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. (V Muraleedharan on BJP councilor's suicide)
ആഗോള അയ്യപ്പ സംഗമം പരാജയം ആണെന്നും, മാധ്യമങ്ങളെ അടക്കം അവഹേളിക്കുന്ന പ്രതികരണമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം നടത്തിയത് എന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ആളില്ലെങ്കില്‍ ഇരിക്കപ്പൊറുതി ഉണ്ടാകില്ല എന്നത് കൊണ്ട് മാത്രം അവിടെ ആളെ കയറ്റിയെന്ന് ആരോപിച്ച അദ്ദേഹം, മന്ത്രി വാസവൻ യോഗിയുടെ സർട്ടിഫിക്കറ്റ് വായിച്ച് പുളകം കൊള്ളുന്നത് കണ്ടുവെന്നും, നന്ദിയുണ്ടെന്നും പ്രതികരിച്ചു.
ശബരിമലയുടെ വികസനത്തിന് സ്വകാര്യപങ്കാളിത്തത്തിലൂടെ എത്രകോടി രൂപ ലഭിക്കുമെന്ന കാര്യം മുഖ്യമന്ത്രി നിയമസഭയിലെങ്കിലും വെളിപ്പെടുത്തണമെന്നാണ് അദ്ദേഹത്തിൻ്റെ ആവശ്യം. ജി എസ് ടി വിഷയത്തിൽ ധനമന്ത്രിയുടെ പരാമർശം എന്തടിസ്ഥാനത്തിൽ ആണെന്ന് പറയണമെന്നും, മലയാളികളുടെ ജീവിതച്ചെലവ് കുറയുന്നതിന് മന്ത്രിക്ക് എതിര്‍പ്പുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
സഹപ്രവർത്തകന്റെ മരണത്തിൽ ഞെട്ടി നിൽക്കുന്ന രാജീവ് ചന്ദ്രശേഖറിനോട് പ്രകോപനപരമായ ചോദ്യങ്ങൾ ചോദിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.