തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകൾ നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. പോറ്റി ബെംഗളൂരുവിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങി കൂട്ടിയതിൻ്റെ രേഖകൾ എസ്ഐടി പിടിച്ചെടുത്തു.(Unnikrishnan Potty conducted land cases worth crores in Bengaluru, SIT seizes documents)
ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമാണ് ഉണ്ണികൃഷ്ണൻ പോറ്റി രജിസ്റ്റർ ചെയ്തിരുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകളാണ് എസ്ഐടി പിടിച്ചെടുത്തത്. ഈ ഭൂമി ഇടപാടുകളിൽ എസ്ഐടി വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
രമേഷ് റാവുവിനെ മറയാക്കിയാണ് ഉണ്ണികൃഷ്ണൻ പോറ്റി പണം പലിശയ്ക്ക് നൽകിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എസ്ഐടി സംഘം ബെംഗളൂരു ശ്രീറാംപുരയിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിലും പരിശോധന നടത്തി. ഏകദേശം പതിമൂന്നര മണിക്കൂറോളം നീണ്ട പരിശോധനയിൽ 176 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തതായി സൂചനയുണ്ട്.
നേരത്തെ, ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്ന് കൊള്ളയടിച്ചതെന്ന് കരുതുന്ന സ്വർണം, പോറ്റിയുടെ സുഹൃത്ത് ഗോവർദ്ധൻ്റെ ഉടമസ്ഥതയിലുള്ള റൊഡ്ഡം ജ്വല്ലറിയിൽ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം ചെന്നൈയിൽ തെളിവെടുപ്പ് തുടരുകയാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റിയിൽ നിന്ന് പണിക്കൂലിയായി വാങ്ങിയ 106 ഗ്രാം സ്വർണം തിരിച്ചെടുക്കാനാണ് എസ്ഐടി പ്രധാനമായും ലക്ഷ്യമിടുന്നത്.
ഇതിനായി ഇന്നലെ രാത്രി ഏറെ വൈകിയും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ പരിശോധനകൾ നടന്നു. എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പോറ്റിയെ ഇവിടെയെത്തിച്ച് പരിശോധന നടത്തിയത്. ഈ മാസം 30-ന് പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.