കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിയിൽ അതിജീവിതയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പി.ടി. തോമസിന്റെ ഭാര്യയും തൃക്കാക്കര എം.എൽ.എ.യുമായ ഉമാ തോമസ്. ഈ വിധിയിൽ പി.ടിയുടെ ആത്മാവിന് ഒരിക്കലും തൃപ്തി വരില്ലെന്ന് ഉമാ തോമസ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.(Uma Thomas MLA supports the survivor on actress assault case)
"തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി. ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർക്കാൻ. കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്. പി.ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ ഒരിക്കലും തൃപ്തിയാകില്ല," അവർ പറഞ്ഞു.
കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമാണ് താനെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു.
നടി ആക്രമിക്കപ്പെട്ട കേസിന്റെ പ്രാഥമിക ഘട്ടത്തിൽ പി.ടി. തോമസ് നടത്തിയ നിർണ്ണായക ഇടപെടലുകൾ കേസിന് വലിയ വഴിത്തിരിവായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ വിധി വന്നതിന് പിന്നാലെ അനുസ്മരിച്ചിരുന്നു.