തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്ന് മാറ്റിവെച്ച വിഴിഞ്ഞം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി കെ.എച്ച്. സുധീർ ഖാൻ 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2015-ൽ നഷ്ടപ്പെട്ട വിഴിഞ്ഞം വാർഡ് പത്തു വർഷത്തിന് ശേഷമാണ് യുഡിഎഫ് തിരിച്ചുപിടിക്കുന്നത്.(UDF wins in Vizhinjam, BJP's dream of an absolute majority has been dashed)
യുഡിഎഫിൻ്റെ കെ.എച്ച്. സുധീർ ഖാന് 2902 വോട്ടുകൾ ലഭിച്ചു. എൽഡിഎഫിൻ്റെ എൻ. നൗഷാദിന് 2819 വോട്ടുകളും, ബിജെപിക്ക് 2437 വോട്ടുകളും, എൽഡിഎഫ് വിമതന് 118 വോട്ടുകളും ലഭിച്ചു.
വിഴിഞ്ഞം വാർഡിൽ വിജയിച്ച് 101 അംഗ കോർപ്പറേഷനിൽ സ്വന്തം നിലയ്ക്ക് 51 എന്ന കേവല ഭൂരിപക്ഷ സംഖ്യ തികയ്ക്കാമെന്ന ബിജെപി (എൻഡിഎ) മോഹത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്. നിലവിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരണം നടത്തുന്നത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു വിഴിഞ്ഞം. എൽഡിഎഫ് വിമതൻ പിടിച്ച 118 വോട്ടുകൾ മുന്നണിയുടെ തോൽവിയിൽ നിർണ്ണായകമായി.
ഈ വിജയത്തോടെ തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിന്റെ കക്ഷിനില 20 ആയി ഉയർന്നു. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ പ്രവർത്തകർ മധുരം വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്.