തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ വിഴിഞ്ഞം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം. പത്ത് വർഷമായി എൽഡിഎഫ് കൈവശം വെച്ചിരുന്ന സിറ്റിങ് സീറ്റ് 83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ.എച്ച്. സുധീർഖാൻ തിരിച്ചുപിടിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന വാർഡിൽ സുധീർഖാൻ 2902 വോട്ടുകൾ നേടിയപ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥി നൗഷാദിന് 2819 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി സർവശക്തിപുരം ബിനു 2437 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തിയെങ്കിലും വോട്ടുവിഹിതത്തിൽ വൻ മുന്നേറ്റമുണ്ടാക്കി.(UDF regains Vizhinjam ward, BJP deals blow to LDF by increasing vote share)
കഴിഞ്ഞ തവണ 1324 വോട്ട് മാത്രമുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ അത് 2902 ആയി ഉയർത്തിയാണ് സീറ്റ് തിരിച്ചുപിടിച്ചത്. തീരദേശ-ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കാൻ ഈ വിജയത്തിലൂടെ യുഡിഎഫിനായി. അതേസമയം, എൽഡിഎഫ് വിമതൻ എൻ.എ. റഷീദ് പിടിച്ച 118 വോട്ടുകൾ എൽഡിഎഫിന്റെ തോൽവിയിൽ നിർണ്ണായകമായി. ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകൾ വിമതൻ നേടിയതാണ് എൽഡിഎഫിന് തിരിച്ചടിയായത്. എൽഡിഎഫിന്റെ വോട്ടുനില 1542-ൽ നിന്ന് 2819 ആയി ഉയർന്നുവെങ്കിലും വിജയിക്കാൻ അത് പര്യാപ്തമായില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 316 വോട്ട് മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 2437 വോട്ടുകൾ നേടിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേരിട്ടിറങ്ങി പ്രചാരണം നയിച്ച വാർഡിൽ ബിജെപിക്ക് വോട്ടുനിലയിൽ വൻ വർധനയുണ്ടാക്കാൻ സാധിച്ചു.
വിഴിഞ്ഞം ഫലം കോർപ്പറേഷനിലെ ബിജെപി ഭരണത്തെ ബാധിക്കില്ല. 101 അംഗങ്ങളുള്ള കോർപ്പറേഷനിൽ ഒരു സ്വതന്ത്രന്റെ പിന്തുണയുൾപ്പെടെ ബിജെപിക്ക് 51 അംഗങ്ങളുണ്ട്. എൽഡിഎഫിന് 29-ഉം യുഡിഎഫിന് 20-ഉം അംഗങ്ങളാണുള്ളത്. മറുപക്ഷത്തെ എല്ലാവരും ചേർന്നാലും 50 അംഗങ്ങളേ ഉണ്ടാവുകയുള്ളൂ എന്നതിനാൽ ബിജെപി ഭരണം സുരക്ഷിതമാണ്.