കോഴിക്കോട് : ഷാഫി പറമ്പിലിനു പരിക്ക് പറ്റിയെങ്കിൽ ഉത്തരവാദി യുഡിഎഫ് തന്നെയാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്. പ്രശ്നമുണ്ടാക്കിയത് ഷാഫി പറമ്പിൽ എം.പിയാണെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
മൂക്കിന് സർജറി കഴിഞ്ഞ ആൾ എങ്ങനെ പെട്ടെന്ന് സംസാരിക്കുമെന്നും എല്ലാ തെളിവുകളും പൊലീസ് പരിശോധിക്കണം.പൊലീസ് നടപടി മനസ്സിലാക്കണം. സംഘർഷ സ്ഥലത്ത് എത്തിയാൽ ജനപ്രതിനിധികൾ പൊലീസിനോട് സംസാരിക്കണം, അതുണ്ടായില്ല. ഷാഫി അക്രമികൾക്കൊപ്പം നിന്നു.
പൊലീസിന് നേരെ സ്ഫോടക വസ്തു അക്രമി സംഘം എറിഞ്ഞു. കൊല്ലാനും അതുവഴി കലാപം ഉണ്ടാക്കാനും ആയിരുന്നു യുഡിഎഫ് ശ്രമം. ഷാഫിയെ വിമർശിച്ച ടിപി രാമകൃഷ്ണൻ റൂറൽ എസ്പിക്ക് നേരെയും പരോക്ഷ വിമർശനം ഉന്നയിച്ചു.
ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ചാഞ്ചാട്ടമാണാണെന്നും അത് ശരിയല്ലെന്നുമായിരുന്നു വിമർശനം. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നിലപാട് എടുക്കണം. കള്ള പ്രകചാരവേല കൊണ്ട് നിരപരാധികൾക്ക് മേൽ കുറ്റം ചാർത്തരുത്. അന്വേഷണം നിഷ്പക്ഷമായി നടക്കട്ടെ. നിരപരാധികൾക്ക് മേൽ കുറ്റം ചാർത്താൻ ശ്രമിക്കരുത്. സോഷ്യൽ മീഡിയയിൽ തനിക്കെതിരെയും പ്രചാരണം നടത്തുന്നുണ്ട്. അത് തുടങ്ങിയവർ തന്നെ നിർത്തണമെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.