തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വം യാഥാർത്ഥ്യബോധമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. കോടികൾ മുടക്കി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞർ പോലും എൽഡിഎഫ് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് സമ്മതിച്ചിട്ടും അത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.(UDF is just a PR front, says Minister V Sivankutty)
തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് തിരഞ്ഞെടുപ്പ് ഏജൻസി നൽകിയ റിപ്പോർട്ട്, സ്വന്തം പിഴവുകൾ മറച്ചുവെക്കാൻ കോൺഗ്രസ് നേതാക്കൾ തിരുത്തിക്കുകയാണ്. ഇത് തികച്ചും പരിഹാസ്യമാണെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് ഒരു രാഷ്ട്രീയ മുന്നണി എന്നതിൽ നിന്ന് മാറി വെറുമൊരു 'പി.ആർ. മുന്നണി'യായി അധഃപതിച്ചു. ജനങ്ങളിലല്ല, മറിച്ച് പണം കൊടുത്തു വാങ്ങിയ ഉപദേശകരിലാണ് പ്രതിപക്ഷത്തിന്റെ വിശ്വാസമെന്നും അദ്ദേഹം പരിഹസിച്ചു.
എൽഡിഎഫ് സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പരോക്ഷമായ അംഗീകാരമാണ് ഏജൻസിയുടെ റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. സത്യസന്ധമായ റിപ്പോർട്ടുകളെ ഭയക്കുന്നവർക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിയില്ല. പി.ആർ. ഏജൻസികളെ ഉപയോഗിച്ച് കൃത്രിമമായ തരംഗം സൃഷ്ടിക്കാമെന്നത് കോൺഗ്രസിന്റെ വെറും വ്യാമോഹമാണ്. എൽഡിഎഫ് എന്നും ജനങ്ങൾക്കിടയിലാണ് പ്രവർത്തിക്കുന്നതെന്നും സ്വന്തം പാളിച്ചകൾ തിരിച്ചറിയാൻ കഴിയാത്തവർക്ക് നാടിനെ നയിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.