തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകൾ നേടുമെന്ന് അവകാശപ്പെടുന്ന യുഡിഎഫ്, യഥാർത്ഥത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലാണെന്ന് മന്ത്രി പി. രാജീവ് പരിഹസിച്ചു. എൽഡിഎഫ് ഘടകകക്ഷികളെ യുഡിഎഫ് സ്വാഗതം ചെയ്യുന്നത് അതിനാലാണെന്നും അദ്ദേഹം പറഞ്ഞു.(UDF has lost confidence, says Minister P Rajeev )
കത്തോലിക്കാ സഭ ഉയർത്തുന്ന ആശങ്കകളിൽ സർക്കാർ അടിയന്തരമായി ഇടപെടുന്നുണ്ട്. ഭിന്നശേഷി നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമപരമായ ബാധ്യതകൾ സർക്കാർ നിറവേറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ ഫെബ്രുവരി 6-ന് മുഖ്യമന്ത്രി നേരിട്ട് സഭാ പ്രതിനിധികളുമായി ചർച്ച നടത്തും. 220-ഓളം ശുപാർശകളിൽ ഇതിനകം നടപടി പൂർത്തിയായതായി സർക്കാർ വ്യക്തമാക്കി.
വന്യമൃഗ ശല്യം തടയുന്നതിനായി സർക്കാർ പാസാക്കിയ ബില്ല് രാഷ്ട്രപതിക്ക് അയക്കാതെ ഗവർണർ വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വന്യമൃഗ ശല്യത്തിൽ നിയമനിർമ്മാണത്തിലൂടെ ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്നിട്ടുള്ള ക്രിമിനൽ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണ്. എംഎൽഎ സ്ഥാനത്ത് നിന്നുള്ള അയോഗ്യത സംബന്ധിച്ച കാര്യങ്ങൾ സ്പീക്കറാണ് തീരുമാനിക്കേണ്ടത്. ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഗത്യന്തരമില്ലാതെയാണ് കോൺഗ്രസ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.