കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ ചരിത്ര വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ജനങ്ങൾ യുഡിഎഫ് പറഞ്ഞ കാര്യങ്ങൾ എല്ലാം മനസിലാക്കി.യുഡിഎഫിലെ എല്ലാ കക്ഷികളും ഒരുമിച്ച് നിന്ന് കേരളത്തിലെ സർക്കാരിന്റെ ജനദ്രോഹ ഭരണത്തെയും ദുഷ്ചെയ്തികളെയും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി വിചാരണ ചെയ്തു. അത് മനസിലാക്കിയാണ് ജനങ്ങൾ വിധിയെഴുതിയത്.
ജനങ്ങളെ ബാധിക്കുന്ന ജീവൽ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, കാർഷിക മേഖലയുടെ തകർച്ച, തീരദേശ മേഖലയുടെ പ്രതിസന്ധി, വന്യമൃഗ ശല്യം, അഴിമതി എന്നിവയുടെ കൂടെ സമീപകാലത്തുണ്ടായ ശബരിമല സ്വർണക്കൊള്ളയും ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു . അത് അവർ ഏറ്റടുത്തു.
ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതിയുടെ ഇടപെടലില്ലായിരുന്നെങ്കിൽ ഇത്രയധികം പേരെ പിടിക്കുടുകയില്ലായിരുന്നു. എംഎൽഎയായും പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ച സിപിഎമ്മിന്റെ മുതിർന്ന നേതാക്കളാണ് പിടിക്കപ്പെട്ടത്. എന്നാൽ പാർട്ടി ഇവർക്കെതിരെ യാതൊരുവിധ നടപടിയെടുത്തില്ല.
സിപിഎം പ്രയോഗിച്ച വർഗീയ രാഷ്ട്രീയത്തിന്റെ ഫലമാണ് ബിജെപിയുടെ വിജയത്തിന് പിന്നിൽ. 'സിപിഎം അവസാനം കൊണ്ടുവന്ന വർഗീയ രാഷ്ട്രീയം അവർക്കുതന്നെ ഉപകാരപ്പെടുത്താൻ കഴിഞ്ഞില്ല. ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളാണ് അവർ സ്വീകരിച്ചത്. അതിന്റെ ഫലം ബിജെപിക്ക് കിട്ടി. അവരുടെ വോട്ട് തന്നെയാണ് ബിജെപിക്ക് പോയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.