

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ നേരത്തെ തുടങ്ങാൻ യുഡിഎഫ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സീറ്റ് വിഭജനം സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾക്കായി നാളെ മുന്നണി യോഗം ചേരും. സ്ഥാനാർത്ഥി നിർണ്ണയവും സീറ്റ് വിഭജനവും വേഗത്തിൽ പൂർത്തിയാക്കി പ്രചാരണത്തിൽ മുന്നിലെത്താനാണ് കോൺഗ്രസും ലക്ഷ്യമിടുന്നത്.(UDF enters the fray early for the assembly election)
മണ്ഡലങ്ങളെ അവയുടെ വിജയസാധ്യതയനുസരിച്ച് മൂന്നായി തരംതിരിച്ചാകും യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക. ഒന്നാമത്തേത് യുഡിഎഫിന് ഉറപ്പായും ജയിക്കാൻ കഴിയുന്ന സീറ്റുകൾ ആണ്. രണ്ടാമത്തേത് ശക്തമായ പ്രവർത്തനം കാഴ്ചവെച്ചാൽ പിടിച്ചെടുക്കാൻ സാധ്യതയുള്ള സീറ്റുകളും, മൂന്നാമത്തേത് നിലവിൽ വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളും ആണ്.
ഈ മൂന്ന് വിഭാഗത്തിലുള്ള മണ്ഡലങ്ങൾക്കും വ്യത്യസ്തമായ പ്രവർത്തന രീതികളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമാകും മുന്നണി ആവിഷ്കരിക്കുക. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. എൽഡിഎഫിനെക്കാൾ 5.36 ശതമാനം വോട്ട് വിഹിതം കൂടുതൽ നേടാൻ യുഡിഎഫിന് സാധിച്ചു.