കണ്ണൂർ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലയിടത്തും അതിക്രമങ്ങൾ നടക്കുന്നതായുള്ള പരാതികൾക്കിടെ, മമ്പറത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കും പോളിംഗ് ഏജന്റിനും നേരെ ക്രൂരമായ മർദനം. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.(UDF candidate and agent brutally beaten in Kannur)
വേങ്ങാട് പഞ്ചായത്തിലെ 16-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഷീന ടി., പോളിംഗ് ഏജന്റ് നരേന്ദ്ര ബാബു എന്നിവരാണ് ആക്രമിക്കപ്പെട്ടത്. നരേന്ദ്ര ബാബു നടത്തുന്ന ജനസേവന കേന്ദ്രത്തിൽ സ്ഥാനാർത്ഥിയായ ഷീനയും എത്തിയിരുന്നു. ഈ സമയത്താണ് മുഖംമൂടി ധരിച്ചെത്തിയ സംഘം സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറിയത്.
സ്ത്രീകളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട അക്രമിസംഘം നരേന്ദ്ര ബാബുവിനെ ക്രൂരമായി മർദിച്ചു. കമ്പ്യൂട്ടർ ഉൾപ്പെടെ സ്ഥാപനത്തിലെ വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. നരേന്ദ്ര ബാബുവിനെ റോഡിലേക്ക് വലിച്ചിഴച്ചും മർദ്ദിച്ചു. സ്ഥാനാർത്ഥിയായ ഷീനയെയും മർദിച്ചെന്നാണ് കോൺഗ്രസിന്റെ പരാതി.
ആക്രമണം നടക്കുമ്പോൾ സ്ഥാപനത്തിനകത്തുണ്ടായിരുന്ന ജീവനക്കാരി ഉൾപ്പെടെയുള്ള സ്ത്രീകൾ ഒച്ചവെച്ച് നിലവിളിച്ചതിനെ തുടർന്ന് ആളുകൾ ഓടിയെത്തിയപ്പോഴാണ് അക്രമിസംഘം പിൻവാങ്ങിയത്. മർദനമേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ പിണറായി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെയും ജില്ലയിൽ സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും നേരെ സിപിഎമ്മിന്റെ അതിക്രമങ്ങൾ ഉണ്ടായതായി പരാതി ഉയർന്നിരുന്നു. അതിന്റെ തുടർച്ചയാണ് ഈ ആക്രമണം എന്നും കോൺഗ്രസ് ആരോപിക്കുന്നു.