

തൃശൂർ: കക്ഷിനില തുല്യമായിരുന്ന ചേലക്കര ഗ്രാമപ്പഞ്ചായത്തിൽ എൽഡിഎഫ് അംഗത്തിന്റെ വോട്ട് യുഡിഎഫിന് ലഭിച്ചതോടെ നാടകീയമായ ഭരണമാറ്റം. യുഡിഎഫിലെ ടി. ഗോപാലകൃഷ്ണൻ പുതിയ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് അംഗത്തിന്റെ വോട്ട് കൂടി ലഭിച്ചതോടെ 13 വോട്ടുകൾ നേടിയാണ് യുഡിഎഫ് വിജയിച്ചത്.(Twist in Chelakkara, UDF seizes the panchayat administration)
സിപിഎം അംഗമായ രാമചന്ദ്രനാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. വോട്ട് മാറിപ്പോയതാണെന്നാണ് ഇതിന് രാമചന്ദ്രൻ നൽകിയ വിശദീകരണം. ആകെ 24 വാർഡുകളുള്ള പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും 12 വീതം അംഗങ്ങളാണുള്ളത്. തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് വോട്ട് മറിഞ്ഞത്.
യുഡിഎഫ് സ്ഥാനാർത്ഥിക്ക് 13 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി കെ. നന്ദകുമാറിന് 11 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. തോന്നൂർക്കര പാറപ്പുറം 21-ാം വാർഡ് അംഗമാണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ടി. ഗോപാലകൃഷ്ണൻ.