തിരുവനന്തപുരം: മുൻപ് പീഡനക്കേസിൽ ഏഴ് വർഷം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി, ജയിൽ മോചിതനായ ശേഷം പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിലും കുറ്റക്കാരനാണെന്ന് കോടതി (Trivandrum POCSO Case). മുട്ടത്തറ സ്വദേശി ജയകുമാർ ജയനെയാണ് (65) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് അഞ്ജു മീര ബിർള കുറ്റക്കാരനായി കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ കോടതി വിധിക്കും.
2025 ഏപ്രിൽ 8-ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന കുട്ടിയെ പരിചയം നടിച്ച് വിളിച്ചുവരുത്തിയ പ്രതി, ഷേക്ക് ഹാൻഡ് നൽകാനെന്ന വ്യാജേന കൈ പിടിച്ചുവലിക്കുകയും സ്വകാര്യഭാഗങ്ങളിൽ പരിക്കേൽപ്പിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. അക്രമത്തിനിടെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകാൻ പ്രതി ശ്രമിച്ചെങ്കിലും, അടുത്തായി അച്ഛന്റെ സുഹൃത്തുക്കൾ നിൽക്കുന്നത് കണ്ട് കുട്ടി ഓടിച്ചെന്ന് വിവരം പറയുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി.
2012 മെയ് 15-ന് ഒരു കല്യാണമണ്ഡപത്തിലെ കുളിമുറിയിൽ വെച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജയകുമാർ. ഈ കേസിൽ കോടതി വിധിച്ച ഏഴ് വർഷത്തെ തടവ് ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്.
വഞ്ചിയൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ ഹാജരായി. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന പ്രോസിക്യൂഷൻ വാദം കോടതി കണക്കിലെടുത്തു.
Story Summary: A 65-year-old man named Jayakumar Jayan from Muttathara has been found guilty by a Trivandrum Fast Track Special Court for molesting a 15-year-old boy in April 2025. The convict had previously served a 7-year prison sentence for raping a mentally challenged woman in 2012. He was caught after the child escaped and informed nearby relatives. Sentence will be pronounced today.

