പാലക്കാട്: അട്ടപ്പാടി പാലൂരിൽ ആദിവാസി യുവാവ് മണികണ്ഠനെ പച്ചമരുന്നിന്റെ വേര് മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരമായി മർദിച്ചു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ മണികണ്ഠൻ ശസ്ത്രക്രിയയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വധശ്രമത്തിന് കേസെടുക്കാതെ പ്രതിയെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് കുടുംബം ആരോപിച്ചു.(Tribal youth brutally beaten in Attappadi, Fatal head injury; alleges Police negligence)
ഡിസംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദിവാസികളിൽ നിന്ന് വനവിഭവങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന രാമരാജ് എന്നയാളാണ് മണികണ്ഠനെ മർദിച്ചത്. പച്ചമരുന്നിന്റെ വേര് മോഷ്ടിച്ചെന്നായിരുന്നു രാമരാജിന്റെ ആരോപണം.
മർദനത്തിന് പിന്നാലെ എട്ടാം തീയതി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാദ്യോപകരണം കൊട്ടാനായി മണികണ്ഠൻ കോഴിക്കോട്ടേക്ക് പോയിരുന്നു. എന്നാൽ അവിടെവെച്ച് തളർന്നു വീണതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയോട്ടിക്ക് മാരകമായ ക്ഷതമേറ്റതായും രക്തം കട്ടപിടിച്ചതായും കണ്ടെത്തിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
മണികണ്ഠനെ ചികിത്സിച്ച ഡോക്ടർമാർ വിവരം അറിയിച്ചതിനെത്തുടർന്ന് കോഴിക്കോട് പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നീട് അട്ടപ്പാടി പുതൂർ പോലീസ് കോഴിക്കോട്ടെത്തി വിവരങ്ങൾ ശേഖരിച്ചെങ്കിലും പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ ചുമത്താൻ തയ്യാറായില്ലെന്നാണ് പരാതി. നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് കുടുംബം കുറ്റപ്പെടുത്തി.