പാലക്കാട്: മുതലമടയിൽ ആദിവാസി യുവാവിനെ അഞ്ചുദിവസത്തിലധികം പൂട്ടിയിട്ട് മർദിച്ച കേസിൽ ഒന്നാം പ്രതി പ്രഭു കീഴടങ്ങി. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ റിസോർട്ട് ഉടമയായ പ്രഭുവിനെ പോലീസിന് പിടികൂടാൻ സാധിച്ചിരുന്നില്ല.(Tribal man locked and beaten up in Palakkad, accused surrenders)
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മനുഷത്വരഹിതമായ ഈ സംഭവം നടന്നത്. ആദിവാസി മധ്യവയസ്കനായ വെള്ളയ്യനെയാണ് അനുവാദമില്ലാതെ മദ്യം കഴിച്ചു എന്നാരോപിച്ച് പ്രതി ക്രൂരമായി മർദ്ദിക്കുകയും പൂട്ടിയിടുകയും ചെയ്തത്. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന വെള്ളയ്യൻ ഫാം സ്റ്റേയുടെ സമീപത്ത് തേങ്ങ പെറുക്കുന്നതിനിടെ അവിടെ കണ്ട മദ്യക്കുപ്പിയിൽ നിന്ന് മദ്യമെടുത്ത് കുടിച്ചുവെന്നതാണ് പ്രകോപനത്തിന് കാരണം.
ഫാം സ്റ്റേയിലെ ജീവനക്കാരൻ ചോദ്യം ചെയ്ത ശേഷം വെള്ളയ്യനെ മർദ്ദിക്കുകയും മുറിയിൽ പൂട്ടിയിടുകയുമായിരുന്നു. ആറു ദിവസത്തോളമാണ് വെള്ളയ്യനെ മുറിയിൽ അടച്ചിട്ടത്. ഭക്ഷണമോ വെള്ളമോ നൽകാതെയായിരുന്നു ഈ ക്രൂരമായ പീഡനം. മൂത്രമൊഴിക്കാൻ പോലും അനുവദിക്കാതെയാണ് പൂട്ടിയിട്ടതെന്നും പരാതിയിലുണ്ട്.
പട്ടിണി കിടന്നതിനെ തുടർന്ന് അവശനായി ക്ഷീണിതനായ വെള്ളയ്യനെ പിന്നീട് രക്ഷപ്പെടുത്തി പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതലമട പഞ്ചായത്ത് മെമ്പർ കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ചേർന്നാണ് വാതിൽ തകർത്ത് അകത്തുകയറി വെള്ളയ്യനെ രക്ഷപ്പെടുത്തിയത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഒന്നാം പ്രതി പ്രഭു ഇപ്പോഴാണ് പോലീസിൽ കീഴടങ്ങിയത്.