തൃശൂർ: അതിരപ്പിള്ളി റേഞ്ചിലെ പെരിങ്ങൽക്കുത്ത് ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി ഉന്നതിയിലെ കാടർ വിഭാഗത്തിൽപ്പെട്ട സുന്ദരൻ (50) മരിച്ചു. ഞായറാഴ്ച വൈകുന്നേരം വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു സംഭവം. തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.(Tribal man dies after being attacked by wild elephant)
ഞായറാഴ്ച വൈകുന്നേരം 5.45ഓടെ പെരിങ്ങൽക്കുത്ത് ഉൾവനത്തിലാണ് ആനയുടെ ആക്രമണമുണ്ടായത്. ഭാര്യയ്ക്കൊപ്പം വനവിഭവങ്ങൾ ശേഖരിക്കുകയായിരുന്ന സുന്ദരനെ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.
ആന തുമ്പിക്കൈ കൊണ്ട് സുന്ദരനെ ദൂരേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. സുന്ദരന്റെ ഭാര്യ ഓടി വനംവകുപ്പ് ഓഫീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. യാത്രാമധ്യേ രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

