
ഈ വര്‍ഷത്തെ ട്രാൻസ്ജെൻഡർ കലോത്സവം 'വർണ്ണപ്പകിട്ട്' ഈ മാസം 21 മുതല്‍ 23 വരെ കോഴിക്കോട്ട് നടക്കും. കേരളത്തെപ്പോലെ, ട്രാൻസ്ജെൻഡർ പോളിസി നടപ്പിലാക്കിയിട്ടുള്ള സംസ്ഥാനങ്ങളിലെ പ്രതിനിധികളെയും മറ്റു വിഷയ വിദഗ്ദ്ധരെയും ഉൾപ്പെടുത്തിയുള്ള ദേശീയ സമ്മേളനം 21 ന് നടക്കും. ട്രാൻസ്ജെൻഡർ/ക്വിയർ സംബന്ധിയായ വിവിധ വിഷയങ്ങളിൽ പാനൽ ചർച്ചകളും, ട്രാൻസ്ജെൻഡർ വിഷയം പ്രമേയമാക്കിയുള്ള ഫിലിം ഫെസ്റ്റിവലും അന്ന് നടക്കും. 22, 23 തീയതികളിൽ വിവിധ കലാവതരണങ്ങളോടെ ‘വർണ്ണപ്പകിട്ട്’ അരങ്ങേറും.
വർണ്ണപ്പകിട്ടിനോടനുബന്ധിച്ച് ഷോർട്ട് ഫിലിം മത്സരവും സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. കല, കായികം, സാഹിത്യം, വിദ്യാഭ്യാസം, സംരംഭകത്വം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ്ജെൻഡർ വ്യക്തികൾക്കും, ഈ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സി ബി ഒ/ എൻ ജി ഒ കൾക്കും, ട്രാൻസ്ജെൻഡർ ക്ഷേമ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചു നടപ്പിലാക്കിയ തദ്ദേശ സ്ഥാപനങ്ങൾക്കും പുരസ്കാരങ്ങളും നല്‍കും.
മത്സരാർത്ഥികൾക്ക് ലഭിക്കുന്ന മാർക്കിൻ്റെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് നൽകുന്ന രീതിയിലാണ് കലോത്സവ മാന്വൽ പരിഷ്കരിച്ചിട്ടുള്ളത്. സ്റ്റേജ് ഇനത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് ലഭിക്കുന്ന വ്യക്തിയെ ‘കലാരത്നം’ ആയും, സ്റ്റേജിതരയിനത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റ് ലഭിക്കുന്ന വ്യക്തിയെ ‘സർഗ്ഗപ്രതിഭയായും തെരഞ്ഞെടുക്കും. കൂടാതെ, ഗ്രൂപ്പ്/വ്യക്തിഗത ഇനങ്ങളിൽ എ ഗ്രേഡ് നേടുന്ന ടീമിന്/ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് യഥാക്രമം 7500/- രൂപ, 3000/- രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും നൽകും. കലോത്സവത്തിന് മുന്നോടിയായി 21ന് വൈകീട്ട് വർണ്ണാഭമായ വിളംബരഘോഷയാത്ര നടക്കും.