തിരുവനന്തപുരം : വര്‍ക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ. ആശുപത്രിയിൽ എത്തിയതിനേക്കാൾ നില മെച്ചപ്പെട്ടിട്ടുണ്ട്. സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുവെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു.
പെൺകുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ നൽകുന്നില്ലെന്ന കുടുംബത്തിന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന്ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തലയിൽ പലയിടത്തും ചതവുകൾ ഉണ്ട്. ഈ ചതവുകൾ സുഖപ്പെടാൻ സമയമെടുക്കും. തലച്ചോറിലെ പരിക്ക് പെട്ടെന്ന് മോശമാകാനും ഇടയുണ്ട്. സാധ്യമായ എല്ലാ ചികിൽസയും നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
തിരുവനന്തപുരം പാലോട് സ്വദേശിയായ പത്തൊൻപതുകാരിക്കുണ്ടായ അപകടത്തിൽ ഗുരുതര പരാമർശങ്ങളാണ് എഫ് ഐ ആറിലുള്ളത്. വെള്ളറട സ്വദേശി സുരേഷ് കുമാർ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പെൺകുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിട്ടത്.