തിരുവനന്തപുരം: ശബരിമല തന്ത്രിയുടെ അറസ്റ്റിൽ ബിജെപി നേതൃത്വം സർക്കാരിനെതിരെ പ്രതിഷേധിക്കുമ്പോൾ വ്യത്യസ്തമായ നിലപാടുമായി ടി.പി. സെൻകുമാർ. തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഃഖകരമാണെങ്കിലും 2019 മുതൽ അവിടെ നടന്ന അഴിമതികൾ മറച്ചുവെച്ചത് കുറ്റകരമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(TP Senkumar against Tantri on Sabarimala gold theft case)
ഉണ്ണികൃഷ്ണൻ പോറ്റി വർഷങ്ങളോളം അവിടെ ക്രമക്കേടുകൾ നടത്തിയിട്ടും, സ്വർണ്ണപ്പാളികൾ മാറ്റിയപ്പോഴും തന്ത്രി നിശബ്ദത പാലിച്ചു. ഇത് അംഗീകരിക്കാനാവില്ല. ദൈവികമായി ചിന്തിക്കേണ്ടവർ ലൗകിക സുഖങ്ങളിൽ ആസക്തരാകുമ്പോൾ ഇത്തരം വീഴ്ചകൾ സംഭവിക്കും. ശബരിമല 'വാജിവാഹനം' തന്ത്രി സ്വന്തമാക്കിയത് കുടുംബ തന്ത്രിമാരുടെ ജീർണ്ണതയ്ക്ക് ഉദാഹരണമാണെന്നും അദ്ദേഹം വിമർശിച്ചു.
"താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ" എന്ന വരികൾ അദ്ദേഹം ഉദ്ധരിച്ചു. അതേസമയം അറസ്റ്റിലായ കണ്ഠരര് രാജീവരർക്ക് ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില പരിഗണിച്ച് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.