തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ബലാത്സംഗക്കേസിൽ അതിജീവിതയുടെ സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ട നീക്കം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് ടി.പി. രാമകൃഷ്ണൻ. രാഹുലിനെ പിന്തുണയ്ക്കുന്നവർ ഇരയെ വീണ്ടും വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(TP Ramakrishnan wants Rahul Mamkootathil to resign from his MLA post)
അതിജീവിതയെ മോശമായി ചിത്രീകരിക്കാൻ അവരുടെ ചാറ്റുകൾ പുറത്തുവിടുന്നത് സ്ത്രീവിരുദ്ധമായ നടപടിയാണ്. രാഹുൽ മാങ്കൂട്ടത്തിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഇതാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വി.എം. സുധീരൻ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കെപിസിസി അധ്യക്ഷൻ എന്തുകൊണ്ടാണ് ഈ ആവശ്യം ഉന്നയിക്കാത്തത്? കോൺഗ്രസിന്റെ പിന്തുണയോടെ ജയിച്ച ആളല്ലേ രാഹുലെന്നും അദ്ദേഹം ചോദിച്ചു.
കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയുടെ അവിഭാജ്യ ഘടകമാണ്. അവർ മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് ഇപ്പോൾ പരിഭ്രാന്തിയിലാണ്. ആരെ കിട്ടുമെന്ന് നോക്കി നടക്കുകയാണെന്നും ടി.പി. രാമകൃഷ്ണൻ പരിഹസിച്ചു.