കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുഖ്യപ്രതികൾക്ക് ജയിലിനുള്ളിൽ ലഹരി വിൽപനയെന്ന് ജയിൽ സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോർട്ട്. കേസിലെ മുഖ്യപ്രതികളായ കൊടി സുനിയും കിർമാണി മനോജും ലഹരി വിൽപനയുടെ കണ്ണികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു.(TP murder case suspects commit Drug sales inside prison)
ജയിലിനകത്തും പുറത്തും ലഹരി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് പുറമെ കൊടി സുനിയും സംഘവും വിൽപനയും നടത്തുന്നുവെന്നാണ് ജയിൽ വകുപ്പിന്റെ കണ്ടെത്തൽ. ജയിലിൽ കൊടി സുനി നിരന്തരം അച്ചടക്കലംഘനം കാണിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളുടെ ജയിലിലെ കുറ്റകൃത്യങ്ങൾ വ്യക്തമാക്കുന്ന ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൊടി സുനിയെ തവനൂരിലെ ജയിലിലേക്ക് മാറ്റിയത്.
പ്രതികളെ വിട്ടയക്കുന്നതിൽ അസാധാരണ നീക്കം
അതിനിടെ, ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് ജയിൽ വകുപ്പ് അസാധാരണ നീക്കങ്ങൾ നടത്തുന്നതിൻ്റെ സൂചനകളും പുറത്തുവന്നു. പ്രതികളെ ‘വിടുതൽ’ ചെയ്യുന്നതിൽ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാപ്രശ്നമുണ്ടോയെന്ന് ചോദിച്ച് ജയിൽ ആസ്ഥാനത്ത് നിന്ന് സൂപ്രണ്ടുമാർക്ക് അയച്ച കത്താണ് പുറത്തുവന്നത്.
പ്രതികളെ ജയിലിൽ നിന്ന് എന്നന്നേക്കുമായി വിട്ടയക്കുന്നതിനെക്കുറിച്ചാണോ അതോ പരോളിനെക്കുറിച്ചാണോ എന്ന കാര്യം കത്തിൽ വ്യക്തമാക്കാതെ ‘വിടുതൽ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. 20 വർഷത്തേക്ക് ശിക്ഷായിളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെയാണ് സർക്കാരിന്റെ ഈ അസാധാരണ ഇടപെടൽ.
നീക്കം വിവാദമായതോടെ, ഇത് പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്ന വിശദീകരണവുമായി എ.ഡി.ജി.പി. ബൽറാം കുമാർ ഉപധ്യായ രംഗത്തെത്തി. മാഹി ഇരട്ടക്കൊല കേസിലും ടി.പി. വധക്കേസിലെ പ്രതികളായ കൊടി സുനി ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടിരുന്നു. മാഹി ഇരട്ടക്കൊലക്കേസിൽ ടി.പി. കൊലക്കേസിലെ പ്രതികളെയടക്കം കോടതി വെറുതെ വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ പ്രശ്നമുണ്ടോയെന്ന് അന്വേഷിച്ച് കത്ത് അയച്ചതെന്നാണ് എ.ഡി.ജി.പി. നൽകുന്ന വിശദീകരണം.