ഇടുക്കി: ഓൺലൈൻ ടാക്സി വിളിച്ച മുംബൈ സ്വദേശിയായ യുവതിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ടാക്സി ഡ്രൈവർമാർക്കെതിരെ കടുത്ത നടപടിക്ക് നീക്കം. അറസ്റ്റിലായവരുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകിയതായി മൂന്നാർ ഡിവൈഎസ്പി അറിയിച്ചു. ഇതിനായുള്ള ശുപാർശ മോട്ടോർ വാഹന വകുപ്പിന് (എംവിഡി) കൈമാറി. കൂടാതെ, ഇവരുടെ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാനും നടപടിയെടുക്കും.(Tourist suffers mishap in Munnar, Licenses of arrested taxi drivers to be suspended)
സംഭവത്തിൽ അറസ്റ്റിലായ മൂന്ന് ഡ്രൈവർമാർക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചിരുന്നു. യൂബർ ടാക്സി ഡ്രൈവറിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ പരാതിയില്ലെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ അറിയിച്ചതായും പോലീസ് പറയുന്നു.
സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഇന്നലെ അറിയിച്ചിരുന്നു. "മൂന്നാറിൽ നടക്കുന്നത് ഗുണ്ടായിസമാണ്. മോട്ടോർ വാഹനവകുപ്പ് കർശന നടപടി എടുക്കും," മന്ത്രി വ്യക്തമാക്കി.
ലൈസൻസ് റദ്ദാക്കൽ: യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും, അപമര്യാദ കാണിച്ച ഡ്രൈവർമാർക്കും ഒത്താശ ചെയ്ത പോലീസുകാർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അനധികൃതമായും സമയം തെറ്റിച്ചും ഓടുന്ന വാഹനങ്ങൾ പിടികൂടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുംബൈയിൽ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി എന്ന യുവതിയാണ് തനിക്കും സുഹൃത്തുക്കൾക്കും മൂന്നാർ സന്ദർശനത്തിനിടെ നേരിട്ട ദുരനുഭവം ഒക്ടോബർ 31-ന് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്.
കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ മൂന്നാറിലെത്തിയത്. പ്രാദേശിക ടാക്സി യൂണിയൻ സംഘം ഇവരെ തടയുകയും മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ എന്ന് ഭീഷണിപ്പെടുത്തിയതോടെ യുവതി പോലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്ന യുവതി, സുരക്ഷിതമല്ലെന്ന് കണ്ട് കേരള യാത്ര അവസാനിപ്പിച്ചു മടങ്ങിയതായും വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.