ഇടുക്കി: മൂന്നാർ സന്ദർശിക്കാനെത്തിയ മുംബൈ സ്വദേശിനിയായ യുവതിക്ക് ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും ദുരനുഭവം നേരിട്ട സംഭവത്തിൽ, രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് ടാക്സി ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ ശേഷം യുവതിയെ സഹായിക്കാതെ ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.(Tourist suffers mishap in Munnar, 3 taxi drivers arrested)
മൂന്നാർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജോർജ് കുര്യൻ, എ.എസ്.ഐ. സാജു പൗലോസ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്ത യുവതിയെ തടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മൂന്ന് ഡ്രൈവർമാരെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ലാക്കാട് ഫാക്ടറി ഡിവിഷനിൽ പി. വിജയകുമാർ (40), തെന്മല്ല എസ്റ്റേറ്റിൽ ന്യൂ ഡിവിഷനിൽ കെ. വിനായകൻ, മൂന്നാർ ജ്യോതി ഭവനിൽ എ. അനീഷ് കുമാർ (40) എന്നിവർ ആണ് അറസ്റ്റിലായത്. അകാരണമായി തടഞ്ഞുനിർത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മുംബൈയിൽ അധ്യാപികയായ ജാൻവി എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം വീഡിയോ സന്ദേശത്തിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ പ്രദേശത്തെ ടാക്സി ഡ്രൈവർമാർ തടയുകയായിരുന്നു. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞായിരുന്നു ഭീഷണി.
യുവതി പൊലീസിന്റെ സഹായം തേടിയെങ്കിലും, സ്ഥലത്തെത്തിയ എസ്.ഐ.യും സംഘവും ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് എടുത്തു. ഇതോടെ യുവതിക്ക് മറ്റൊരു ടാക്സിയിൽ യാത്ര തുടരേണ്ടി വന്നു. സുരക്ഷിതമല്ലെന്ന് കണ്ട യുവതി യാത്ര അവസാനിപ്പിക്കുകയും ചെയ്തു. ഇനി കേരളത്തിലേക്ക് വരില്ലെന്ന് യുവതി വീഡിയോ സന്ദേശത്തിൽ പറയുകയുണ്ടായി.