കോഴിക്കോട്: ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ "ഡെസ്റ്റിനേഷൻ ചലഞ്ച്" പദ്ധതിക്ക് ടൂറിസം വകുപ്പ് 75 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി ടൂറിസം വികസനം വിപുലീകരിക്കുന്നതിനായി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.(Tourism Department grants administrative approval of Rs 75 lakh for development in Kozhikode)
ചെറുപുഴയും ഇരുവഴിഞ്ഞി പുഴയും ചാലിയാറിൽ സംഗമിക്കുന്ന കൂളിമാട് എന്ന സ്ഥലമാണ് പ്രധാനമായും ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നത്. ഇതിനൊപ്പം ചെട്ടിക്കടവ് പാലത്തിന് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും ഉൾപ്പെടുന്നു.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു ടൂറിസം ഡെസ്റ്റിനേഷനെങ്കിലും വികസിപ്പിക്കുക എന്ന സർക്കാരിൻ്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു.
കൂളിമാടിലും ചെട്ടിക്കടവിലും വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന പാർക്കുകളിൽ ഇരിപ്പിടങ്ങൾ, ഗാലറി, വിവിധ പരിപാടികൾക്കായി ഓപ്പൺ സ്റ്റേജ്, കുട്ടികളുടെ കളിസ്ഥലം, ഓപ്പൺ ജിം, വ്യൂ പോയിന്റ്, ടോയ്‌ലറ്റ് സൗകര്യങ്ങൾ, വൈദ്യുതീകരണം എന്നിവ ഉൾപ്പെടുന്നു. പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് നിർദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.