തിരുവനന്തപുരം: ലൈംഗിക പീഡന ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ ഇന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. ആദ്യ കേസിൽ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. എന്നാൽ, രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാൻ ഒരു കോടതിയും ഇതുവരെ ഉത്തരവിട്ടിട്ടില്ല. ഈ സാഹചര്യത്തിൽ, ഇന്ന് പരിഗണിക്കുന്ന ഈ കേസ് രാഹുലിനും പൊലീസിനും പ്രോസിക്യൂഷനും ഒരുപോലെ നിർണായകമാണ്.(Today is crucial for Rahul Mamkootathil, Anticipatory bail plea in second rape case in court)
ഊരും പേരുമില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിക്കുന്നത്. കെ.പി.സി.സി. പ്രസിഡന്റിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസ് എടുത്തത്. പരാതി നൽകിയ ആളെ കണ്ടെത്തി മൊഴിയെടുക്കുക എന്നത് ഇപ്പോഴും പൊലീസ് സംഘത്തിന് മുന്നിലെ വലിയ വെല്ലുവിളിയാണ്.
ബംഗളൂരുവിൽ താമസിക്കുന്നുവെന്ന് കരുതുന്ന പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. കേസിലെ വിശദാംശങ്ങൾ കോടതിയിൽ ഹാജരാക്കേണ്ട ബാധ്യത പ്രോസിക്യൂഷനുണ്ട്. പൊലീസിന് പകരം കെ.പി.സി.സി. അധ്യക്ഷന് നൽകിയ പരാതി രാഷ്ട്രീയപ്രേരിതമല്ലേ എന്ന ചോദ്യം കഴിഞ്ഞ ദിവസം കോടതിയിൽ നിന്നുണ്ടായത് രാഹുലിന് അനുകൂലമാവാനുള്ള സാധ്യതകളാണ് ഉയർത്തുന്നത്.
ഈ കേസിൽ അറസ്റ്റ് തടയാത്തതാണ് രാഹുൽ ഇപ്പോഴും ഒളിവിൽ തുടരാൻ കാരണം. അനുകൂല വിധി വന്നാൽ രാഹുൽ പൊതുസമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാം. തിരിച്ചടിയുണ്ടായാൽ അദ്ദേഹത്തിന്റെ ഒളിവ് ജീവിതം തുടരും. അതേസമയം, കഴിഞ്ഞ പത്ത് ദിവസമായി ഒളിവിൽ കഴിയുന്ന രാഹുലിനെ കണ്ടെത്താനായി പുതിയ അന്വേഷണ സംഘം ഇന്നലെ ബംഗളൂരുവിലേക്ക് തിരിച്ചു. എം.എൽ.എയെ പിടികൂടാൻ കേരള പൊലീസിന് കഴിയാത്തത് വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിട്ടുണ്ട്.
ഒളിവ് സങ്കേതങ്ങൾ കണ്ടെത്തുമ്പോൾ തന്നെ രാഹുൽ മുങ്ങുന്നത് അന്വേഷണ സംഘത്തിൽ നിന്ന് വിവരം ചോരുന്നത് കൊണ്ടാണെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതേ തുടർന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത്. കർണ്ണാടകയിലെ വിവിധ ഫാം ഹൗസുകളിലും റിസോർട്ടുകളിലുമായി മാറി മാറി കഴിയുകയാണ് രാഹുലെന്നാണ് പൊലീസ് നിഗമനം. അഭിഭാഷകരുടെ സഹായവും അദ്ദേഹത്തിനുണ്ടെന്നാണ് വിവരം.
രണ്ടാമത്തെ പരാതി നൽകിയ ബംഗളൂരു സ്വദേശിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുക എന്ന ലക്ഷ്യവും പുതിയ അന്വേഷണ സംഘത്തിനുണ്ട്. തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടി വിവാദം നിലനിർത്തുകയാണ് സി.പി.എം. ലക്ഷ്യമെന്നാണ് കോൺഗ്രസ് ആവർത്തിക്കുന്നത്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും ഇപ്പോഴും കോൺഗ്രസ് സംരക്ഷണം നൽകുന്നുവെന്നാണ് സി.പി.എം. ഇതിന് മറുപടി നൽകുന്നത്.