തൃശൂർ: മറ്റത്തൂർ പഞ്ചായത്തിലെ രാഷ്ട്രീയ അട്ടിമറിയിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് വിമതൻ കെ.ആർ ഔസേപ്പ്. പഞ്ചായത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം താനാണെന്ന രീതിയിലുള്ള കുപ്രചരണമാണ് മുൻ ഡി.സി.സി സെക്രട്ടറി ടി.എം ചന്ദ്രനും സംഘവും നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(TM Chandran and his team made a deal earlier, Congress rebel on Mattathur issue)
വർഗീയ കക്ഷികളുമായി കൂട്ടില്ലെന്ന് പറഞ്ഞാണ് താൻ വോട്ട് തേടിയത്. അതിനാൽ ബിജെപി പിന്തുണയോടെ പ്രസിഡന്റാകാനില്ലെന്ന് ടി.എം ചന്ദ്രനോട് വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കളും തന്നെ വിളിച്ചിരുന്നു. ടി.എം ചന്ദ്രനും സംഘവും നേരത്തെ തന്നെ ബിജെപിയുമായി ധാരണയുണ്ടാക്കിയിരുന്നു. ഡിസംബർ 23-ന് രാത്രി വീട്ടിലെത്തി കൂടെ നിൽക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ബിജെപി സഹായിക്കുമെന്നാണ് അന്ന് ചന്ദ്രൻ പറഞ്ഞ ഫോർമുലയെന്നും ഔസേപ്പ് വെളിപ്പെടുത്തി. ചന്ദ്രൻ ബിജെപിയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ താൻ കോൺഗ്രസ് പാർട്ടിയിലില്ല. പാർട്ടി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായല്ല താൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മറ്റത്തൂരിലെ കൂറുമാറ്റത്തിൽ കർശന നടപടിയുമായി ഡി.സി.സി അധ്യക്ഷൻ ജോസഫ് ടാജറ്റ് രംഗത്തെത്തി. ബിജെപി പിന്തുണയോടെ അധികാരമേറ്റ പ്രസിഡന്റും വൈസ് പ്രസിഡന്റും 10 ദിവസത്തിനുള്ളിൽ രാജിവെക്കണം. രാജി വെച്ചില്ലെങ്കിൽ അംഗങ്ങളെ അയോഗ്യരാക്കാനുള്ള നിയമനടപടികൾ കോൺഗ്രസ് ആരംഭിക്കും. ഇവർ രാജിവെക്കാൻ തയ്യാറായാൽ കോൺഗ്രസ് അംഗങ്ങൾക്കെതിരെ എടുത്ത നടപടികൾ പുനഃപരിശോധിക്കുമെന്നും ജോസഫ് ടാജറ്റ് അറിയിച്ചു.