പത്തനംതിട്ട: കേരളത്തെ നടുക്കിയ കോട്ടാങ്ങൽ ടിഞ്ചു മൈക്കിൾ കൊലക്കേസിൽ വർഷങ്ങൾക്ക് ശേഷം നീതി. പ്രതിയായ നസീർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2019 ഡിസംബർ 15-നാണ് ടിഞ്ചുവിനെ നസീർ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് ചുരുളഴിഞ്ഞത്.(Tinchu Michael murder case, Court finds the accused guilty)
യുവതിയെ കെട്ടിത്തൂക്കാൻ ഉപയോഗിച്ച കയറിലെ കെട്ടുകൾ തടിക്കച്ചവടക്കാർ തടികൾ കെട്ടാൻ ഉപയോഗിക്കുന്ന പ്രത്യേക രീതിയിലുള്ളതായിരുന്നു. ഇത് അന്വേഷണം തടിക്കച്ചവടക്കാരനായ നസീറിലേക്ക് എത്തിച്ചു. പോരാട്ടത്തിനിടെ ടിഞ്ചുവിന്റെ നഖത്തിനടിയിൽ നിന്ന് ലഭിച്ച പ്രതിയുടെ തൊലി, ഡി.എൻ.എ പരിശോധന, ബീജം തുടങ്ങിയ ശാസ്ത്രീയ തെളിവുകൾ പ്രോസിക്യൂഷൻ നിരത്തി. ടിഞ്ചുവിന്റെ ശരീരത്തിൽ 53 മുറിവുകളാണ് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത്.
വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ടിഞ്ചുവിനെ കട്ടിലിൽ തലയിടിപ്പിച്ച് അബോധാവസ്ഥയിലാക്കി. തുടർന്ന് പീഡനത്തിനിരയാക്കിയ ശേഷം മേൽക്കൂരയിലെ കൊളുത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.
ആദ്യഘട്ടത്തിൽ പെരുമ്പെട്ടി പൊലീസ് ഈ കേസ് ആത്മഹത്യയാണെന്ന് വിധി എഴുതിയിരുന്നു. ടിഞ്ചുവിന്റെ പങ്കാളിയായിരുന്ന ടിജിനെ പ്രതിയെന്ന് സംശയിച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചതും വലിയ വിവാദമായിരുന്നു. പിന്നീട് ടിജിന്റെ പരാതിയെത്തുടർന്ന് 2020 ഫെബ്രുവരിയിൽ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. 20 മാസത്തെ വിശദമായ അന്വേഷണത്തിനൊടുവിലാണ് നസീർ പിടിയിലായത്.