

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെയായി ദീർഘിപ്പിച്ച സർക്കാർ നടപടിക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. അധിക ജീവനക്കാരെ നിയമിക്കാതെ ഏകപക്ഷീയമായി ജോലിഭാരം അടിച്ചേൽപ്പിക്കുന്ന ഈ നീക്കം അപ്രായോഗികമാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.(Timings at CHC's, KGMOA says government move is impractical)
നിലവിലുള്ള മാനവവിഭവശേഷിയിൽ വർധനവ് വരുത്താതെയാണ് ഒ.പി സമയം നീട്ടിയിരിക്കുന്നത്. മൂന്ന് ഡോക്ടർമാർ മാത്രമുള്ള സ്ഥാപനങ്ങളിൽ വൈകിട്ട് വരെ ഒ.പി പ്രവർത്തിപ്പിക്കുന്നത് അസാധ്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. പുതിയ ക്രമീകരണമനുസരിച്ച് രാവിലെ ഒ.പിയിൽ ഒരു ഡോക്ടർ മാത്രമായിരിക്കും ഉണ്ടാവുക. ഇത് രോഗീബാഹുല്യം മൂലം തിരക്കേറുന്ന ആശുപത്രികളിൽ വലിയ സംഘർഷങ്ങൾക്കും ചികിത്സാ നിലവാരം താഴുന്നതിനും കാരണമാകും.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ജോലിസാഹചര്യമുള്ള സി.എച്ച്.സികളിൽ വർഷങ്ങളായി പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ചാർജ് ഓഫീസർ ഒഴികെയുള്ള മറ്റ് രണ്ട് ഡോക്ടർമാർക്ക് മാത്രം ഒ.പി നിയന്ത്രിക്കേണ്ടി വരുന്നത് വലിയ സമ്മർദ്ദമുണ്ടാക്കും. അർഹമായ അവധികൾ പോലും ലഭിക്കാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ മേൽ നടത്തുന്ന ഇത്തരം നീക്കങ്ങളെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു.