

കൊച്ചി: ശബരിമല പമ്പാ നദിയിലെ മലിനീകരണത്തിൽ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. പമ്പാ നദിയിലും തീരത്തും വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും, ഈ പ്രവണത ഒഴിവാക്കാൻ ദേവസ്വം ബോർഡ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പമ്പയിൽ ബോധവൽക്കരണ ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനും കോടതി നിർദേശം നൽകി.(Throwing clothes in the Pampa River is not a custom, strict action should be taken to stop it, says High Court
പമ്പയിൽ വസ്ത്രങ്ങൾ കെട്ടിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതം സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടൽ. ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിൽ ഹൈക്കോടതി കർശന നിർദേശങ്ങളാണ് നൽകിയത്.
കഴിഞ്ഞ ദിവസം ശബരിമലയിലെ ഭക്തജനത്തിരക്കിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുൻകൂട്ടി അറിയാവുന്ന തിരക്ക് മൂലമുണ്ടായ അപകടങ്ങൾ അനുവദിക്കാനാകില്ലെന്നും, തിരക്കിൽപ്പെട്ട് ഭക്തർക്ക് അപകടമുണ്ടായാൽ ക്ഷമ പ്രതീക്ഷിക്കേണ്ടെന്നും ഹൈക്കോടതി ദേവസ്വം ബോർഡിനും പോലീസിനും മുന്നറിയിപ്പ് നൽകി.
വെർച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ ഭക്തരെ പമ്പയിൽനിന്ന് കടത്തിവിടരുത്. പാസിലെ സമയം, ദിവസം എന്നിവ കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ ഒരു കാരണവശാലും കടത്തിവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു. ഇന്നലെ മാത്രം 97,000 ഭക്തർ ശബരിമലയിൽ ദർശനം നടത്തി. തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതി നിർദേശങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ശബരിമല സന്നിധാനത്ത് ചൊവ്വാഴ്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് അന്നദാനത്തിന്റെ ഭാഗമായി കേരളീയ സദ്യ വിളമ്പും. ഇതിനായുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിച്ചുവരികയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.