തൃശൂർ: വിമാനം റദ്ദാക്കിയതിനെത്തുടർന്ന് ടിക്കറ്റ് തുക തിരികെ നൽകുന്നതിൽ വീഴ്ച വരുത്തിയ എയർ ഏഷ്യയ്‌ക്കെതിരെ തൃശൂർ ഉപഭോക്തൃ കമ്മീഷന്റെ നിർണ്ണായക വിധി. തൃശൂർ സ്വദേശി അഡ്വ. യാദവ് പി.ബി. നൽകിയ പരാതിയിലാണ് കമ്മീഷൻ ഉത്തരവ്. ടിക്കറ്റ് തുക പലിശ സഹിതം തിരികെ നൽകുന്നതിനൊപ്പം പരാതിക്കാരന് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.(Thrissur Consumer Commission fines Air Asia for failing to refund ticket amount)
2,983 രൂപ വിമാനം റദ്ദാക്കിയ തീയതി മുതൽ 9 ശതമാനം പലിശ സഹിതം തിരികെ നൽകണം. പരാതിക്കാരൻ നേരിട്ട മാനസിക വിഷമത്തിനും ബുദ്ധിമുട്ടുകൾക്കും പരിഹാരമായി 10,000 രൂപ നൽകണം. കേസ് നടത്തുന്നതിനായി ചിലവായ 2,500 രൂപയും എയർലൈൻ നൽകണം. 45 ദിവസത്തിനുള്ളിൽ ഈ തുക നൽകിയില്ലെങ്കിൽ പലിശ നിരക്ക് 12 ശതമാനമായി വർദ്ധിപ്പിക്കാനും ഉത്തരവിൽ പറയുന്നു.
'ഓപ്പറേഷണൽ കാരണങ്ങളാൽ' വിമാനം റദ്ദാക്കിയാൽ ഉടൻ തന്നെ റീഫണ്ട് നൽകാത്തത് സേവനത്തിലെ പോരായ്മയും അന്യായമായ വ്യാപാര രീതിയുമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഒരു വിമാനം എയർലൈൻ റദ്ദാക്കുമ്പോൾ, മറ്റൊരു വിമാനം യാത്രക്കാരൻ സ്വമേധയാ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ ടിക്കറ്റ് തുക മുഴുവനായി ഉടൻ റീഫണ്ട് ചെയ്യണമെന്ന നിയമം എയർ ഏഷ്യ ലംഘിച്ചതായി കമ്മീഷൻ കണ്ടെത്തി.