പത്തനംതിട്ട: ദൈവമില്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത്ഗീതയെക്കുറിച്ച് ക്ലാസെടുക്കുകയാണെന്ന് തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. പിണറായിയും സ്റ്റാലിനും നാസ്തിക് ഡ്രാമാചാര്യരാണെന്ന് അണ്ണാമലൈ പരിഹസിച്ചു. ദൈവത്തെ രണ്ട് സര്‍ക്കാരും ഉപയോഗിക്കുകയാണ്.
അയ്യപ്പനോട് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം തിരുത്തുകയാണ് വേണ്ടത്. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അണ്ണാമലൈ.
2018-19 കാലത്ത് പിണറായി വിജയന് പന്തളത്ത് എന്താണ് ചെയ്തത്. കയ്യില്‍ അധികാരമുള്ളതിനാല്‍ ലക്ഷണക്കണക്കിന് അയ്യപ്പ ഭക്തരോട് എന്തൊക്കെ പ്രശ്നങ്ങളുണ്ടാക്കി. ഒരു രാജാവ് ചെയ്യേണ്ട എല്ലാ തെറ്റും പിണറായി വിജയന് ചെയ്തിട്ടുണ്ട്. സനാതന നധര്‍മ്മം വേരോടെ അറുക്കണമെന്ന് പറഞ്ഞ സ്റ്റാലിനെയാണ് അയ്യപ്പസംഗമത്തിന് ക്ഷണിച്ചത്.
സ്റ്റാലിനും പിണറായിയും വോട്ടിനായി നാസ്തിക നാടകം കളിക്കുന്നു. രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തിയത്. നിയമസഭാ സ്പീക്കര്‍ ഷംസീറിന് ഗണപതി കേവലം മിത്ത് മാത്രമാണ്.ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നതുകണ്ട് കേരളത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നുവെന്ന് അണ്ണാമലൈ വിമർശിച്ചു.