തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിൻ്റെ പശ്ചാത്തലത്തിൽ, യു.ഡി.എഫ്. വിട്ട് ഇടതുമുന്നണിയിലേക്ക് പോയ കേരള കോൺഗ്രസ് (എം.) ഗ്രൂപ്പിന് മുന്നണിയിലേക്ക് മടങ്ങിവരാമെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ് വ്യക്തമാക്കി. യു.ഡി.എഫ്. വിട്ടുപോയവർ ചിന്തിക്കണമെന്നും, മടങ്ങിവരുന്നതിന് ഇതാണ് ഉചിതമായ സമയമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേരള കോൺഗ്രസ് (എം.) ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Those who left UDF can come back, says Sunny Joseph)
തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സംസാരിച്ച സണ്ണി ജോസഫ്, കോഴിക്കോട്ട് ചില 'നോട്ടപ്പിശകുകൾ' സംഭവിച്ചതായി സമ്മതിച്ചു. എന്നാൽ, കൊല്ലത്തെ ഫലം യു.ഡി.എഫിനെ 'അത്ഭുതപ്പെടുത്തി' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അൻവർ ഗ്രൂപ്പുമായുള്ള യു.ഡി.എഫ്. ബന്ധം ഉറപ്പിച്ചതായും സണ്ണി ജോസഫ് അറിയിച്ചു. അൻവറിൻ്റെ പാർട്ടി യു.ഡി.എഫിൻ്റെ അസോസിയേറ്റ് അംഗമായി മാറും. ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കിയതിൻ്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. വിജയത്തിന് പിന്നാലെ, കൊച്ചി കോർപ്പറേഷനിലെ മേയർ തിരഞ്ഞെടുപ്പിലേക്ക് മുന്നണി ഉടൻ കടക്കും. പ്രതിപക്ഷ നേതാവ് നേരിട്ട് പങ്കെടുക്കുന്ന പാർലമെൻ്ററി പാർട്ടി യോഗത്തിലായിരിക്കും അന്തിമ തീരുമാനം. കൊച്ചി മേയർ സ്ഥാനത്തേക്ക് ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, ഷൈനി മാത്യു എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. കൊച്ചിക്ക് പുറമെ തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിലെ മേയർമാരെയും യു.ഡി.എഫ്. ഉടൻ തീരുമാനിക്കും.
അതേസമയം, കനത്ത തോൽവിയുടെ കാരണങ്ങൾ തേടി എൽ.ഡി.എഫ്. സൂക്ഷ്മ പരിശോധനയിലേക്ക് കടക്കുകയാണ്. എറണാകുളത്തെ സ്ഥിതിവിശേഷം വിശദമായി വിലയിരുത്തും. നഗരം, മലയോരം, കടലോരം, കായലോരം എന്നിവിടങ്ങളിലെല്ലാം വിജയം നേടിയാണ് എറണാകുളം ജില്ലയിൽ യു.ഡി.എഫ്. മിന്നും ജയം നേടിയത്. തൃപ്പൂണിത്തുറയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത് ജില്ലയിൽ ബി.ജെ.പി.ക്കും നേട്ടമായി.