കൊച്ചി: കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനും വർഗീയത ആളിക്കത്തിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരെ ചട്ടംകെട്ടിയിരിക്കുകയാണെന്ന് വി.ഡി. സതീശൻ. വർഗീയത ആളിക്കത്തിക്കുന്നത് തലമുറകളോട് ചെയ്യുന്ന ക്രൂരതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(This is the beginning of the end for CPM, says VD Satheesan)
എ.കെ. ബാലനും ഇപ്പോൾ സജി ചെറിയാനും നടത്തുന്ന ആപൽക്കരമായ പ്രസ്താവനകൾ മുഖ്യമന്ത്രിയുടെ അറിവോടെയാണ്. തീപ്പൊരി വീഴാൻ കാത്തിരിക്കുന്ന വർഗീയ ശക്തികൾക്ക് തീക്കൊള്ളി എറിഞ്ഞുകൊടുക്കുന്ന നിലപാടാണ് സി.പി.എമ്മിന്റേത്. ഇത് സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭമാണ്. സതീശനും പിണറായിയും നാളെ ഓർമ്മയാകും, പക്ഷേ കേരളം ബാക്കിയുണ്ടാകണം. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ഈ രീതിക്ക് ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വിഭജന രാഷ്ട്രീയം കളിക്കുന്ന മന്ത്രി സജി ചെറിയാന്റേത് വിദ്വേഷ പ്രസംഗമാണ്. ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും ബി.ജെ.പി നേതാക്കളുടെ അതേ സ്വരത്തിലാണ് കേരളത്തിലെ ഒരു മന്ത്രി സംസാരിക്കുന്നത്. ജി. സുകുമാരൻ നായരുടെയും വെള്ളാപ്പള്ളി നടേശന്റെയും വ്യക്തിപരമായ കടന്നാക്രമണങ്ങൾക്കും സതീശൻ മറുപടി നൽകി.
സമുദായ നേതാക്കളെപ്പറ്റി താൻ മോശമായി പറയില്ല. നേതാക്കളെ കാണാൻ പോകുന്നത് 'തിണ്ണ നിരങ്ങൽ' ആണെന്ന് അവർക്ക് തോന്നുന്നുണ്ടെങ്കിൽ പോകാതിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.