തിരുവനന്തപുരം: തിരഞ്ഞെടുപ്പുകൾ അവസാനിച്ചാൽ രാജ്യത്തിന്റെ പൊതുതാൽപര്യങ്ങൾക്കായി എതിർചേരിയിലുള്ളവരുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ അഭിപ്രായപ്പെട്ടു. യു.എസ്. രാഷ്ട്രീയത്തിലെ ഒരു കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ചായിരുന്നു കോൺഗ്രസിനുള്ളിൽ തന്നെ ഒളിയമ്പ് എയ്യുന്ന തരത്തിലുള്ള തരൂരിന്റെ പ്രതികരണം.(This is how democracy should work, Shashi Tharoor on Trump-Mamdani meeting)
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയും തമ്മിൽ നടന്ന സൗഹൃദപരമായ കൂടിക്കാഴ്ചയുടെ ചിത്രമാണ് തരൂർ പങ്കുവെച്ചത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"ഇങ്ങനെയാണ് ജനാധിപത്യം പ്രവർത്തിക്കേണ്ടത്. തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ നിലപാടിന് വേണ്ടി വാക്‌പോരിന് യാതൊരു കുറവും വരുത്താതെ ആവേശത്തോടെ പോരാടുക. പക്ഷേ അത് കഴിഞ്ഞാൽ, നിങ്ങൾ സേവിക്കാൻ പ്രതിജ്ഞാബദ്ധരായ രാഷ്ട്രത്തിന്റെ പൊതുതാൽപര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ പഠിക്കണം," തരൂർ പറഞ്ഞു.
"ഇന്ത്യയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ കൂടുതലായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടി എന്റേതായ പങ്കുവഹിക്കാൻ ഞാനും ശ്രമിക്കുന്നുണ്ട്," ശശി തരൂർ കുറിച്ചു. ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ട്രംപും മംദാനിയും അതിരൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം ഇരുവരും നടത്തിയ സൗഹാർദ്ദപരമായ കൂടിക്കാഴ്ചയെയാണ് തരൂർ മാതൃകയായി ചൂണ്ടിക്കാട്ടിയത്.
ഇന്ത്യൻ രാഷ്ട്രീയത്തിലും, പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടിയിൽ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളെയും മറ്റ് അഭിപ്രായ വ്യത്യാസങ്ങളെയും പരോക്ഷമായി വിമർശിക്കുന്ന തരത്തിലാണ് തരൂരിന്റെ ഈ കുറിപ്പെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.