
എറണാകുളം തിരുവാണിയൂർ ഗ്ലോബൽ സ്കൂൾ വിദ്യാർത്ഥി മിഹിർ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ നിയമഭേദഗതി ആവശ്യമെങ്കിൽ അതും പരിഗണിക്കും.
സ്കൂളിൽ വെച്ച് വിദ്യാർത്ഥി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. പൊലീസ് ഇക്കാര്യത്തിൽ അടിയന്തര നിയമനടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ ഓരോ സ്കൂളും സംസ്ഥാന സർക്കാരിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അവിടങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികളും കേരളത്തിന്റെ മക്കളാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷിക്കാനും മേൽ നടപടികൾ എന്തൊക്കെ കൈക്കൊള്ളണം എന്ന് നിർദ്ദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചു. സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളിൽ, അത് ഏത് സ്ട്രീമിൽപ്പെട്ട സ്കൂൾ ആകട്ടെ, സമൂഹ നന്മയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്താനും തടയാനും സ്ഥാപനത്തിന് എതിരെ അടക്കം ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കിൽ അക്കാര്യം പരിഗണിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.