തിരുവനന്തപുരം: ട്രെയിനുകളുടെ പേരും കാറ്റഗറിയും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി റെയിൽവേക്കെതിരെ രൂക്ഷവിമർശനവുമായി തിരുവനന്തപുരം കോർപ്പറേഷനിലെ ഗൗരീശപട്ടം വാർഡ് കൗൺസിലർ സി. പാർവ്വതി. 'ചെന്നൈ മെയിൽ' എന്ന് പേരുള്ള ട്രെയിനിൽ മെയിൽ/എക്സ്പ്രസ് ടിക്കറ്റുമായി യാത്ര ചെയ്തതിന്, ഇത് സൂപ്പർഫാസ്റ്റ് ട്രെയിനാണെന്ന് കാട്ടി പിഴ ഈടാക്കിയതിനെതിരെയാണ് കൗൺസിലർ രംഗത്തെത്തിയത്.(Thiruvananthapuram ward councilor moves court against Railway's fine)
ടിക്കറ്റ് മാറിയെടുത്തതിന് 265 രൂപ പിഴയൊടുക്കണമെന്നും പരിശോധകർ ആവശ്യപ്പെട്ടു. ട്രെയിനിന്റെ പേരിൽ തന്നെ 'മെയിൽ' എന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ, അത് വെറും പേര് മാത്രമാണെന്നും യഥാർത്ഥത്തിൽ ഇതൊരു സൂപ്പർഫാസ്റ്റ് ട്രെയിനാണെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ വിശദീകരണം. ഓരോ ട്രെയിനിന്റെയും ചരിത്രവും വിഭാഗവും അന്വേഷിച്ചു വേണം യാത്രക്കാർ വണ്ടിയിൽ കയറാൻ എന്ന യുക്തിരഹിതമായ മറുപടിയാണ് തനിക്ക് ലഭിച്ചതെന്ന് പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചു.
സാധാരണക്കാരായ യാത്രക്കാരെ റെയിൽവേ മനഃപൂർവ്വം ചതിക്കുകയാണെന്ന് കൗൺസിലർ ആരോപിക്കുന്നു. റെയിൽവേ ആപ്പുകളിൽ കാറ്റഗറി കൃത്യമായി രേഖപ്പെടുത്താത്തത് യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. പേരിൽ 'മെയിൽ' എന്ന് നിലനിർത്തിക്കൊണ്ട് സൂപ്പർഫാസ്റ്റ് നിരക്ക് ഈടാക്കുന്നത് അംഗീകരിക്കാനാവില്ല. 30 രൂപയുടെ ടിക്കറ്റിന് 265 രൂപ പിഴ ഈടാക്കുന്നത് സാധാരണക്കാർക്ക് വലിയ ഭാരമാണ്.
വിഷയത്തിൽ റെയിൽവേ ഡിവിഷണൽ മാനേജർക്ക് പരാതി നൽകിയതായും റെയിൽവേ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും സി. പാർവ്വതി വ്യക്തമാക്കി.