

തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചെന്ന പരാതിയിൽ ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടി. കൊല്ലങ്കോണം സ്വദേശി ബിസ്മീർ (35) മരണപ്പെട്ട സംഭവത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ (ADMO) സംഭവസ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.
കഴിഞ്ഞ ജനുവരി 19-ന് പുലർച്ചെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ട ബിസ്മീറിനെ ഭാര്യ ജാസ്മിൻ വിളപ്പിൽശാലയിലെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയുടെ പ്രധാന ഗ്രിനുകൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ശ്വാസം കിട്ടാതെ പിടയുന്ന ഭർത്താവിനെ രക്ഷിക്കാൻ പത്ത് മിനിറ്റിലധികം സമയം ജാസ്മിൻ ആശുപത്രി വരാന്തയിൽ നിലവിളിച്ചെങ്കിലും അധികൃതർ ആരും സഹായത്തിനെത്തിയില്ലെന്ന് കുടുംബം ആരോപിക്കുന്നു.
പിന്നീട് നില വഷളായതോടെ ബിസ്മീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി.