തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനിമുതൽ ലോക്ഭവൻ എന്ന പേരിലറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് പേരുമാറ്റം നടപ്പിലാക്കിയത്. ഇന്നുമുതലാണ് ഈ മാറ്റം നിലവിൽ വരുന്നത്. രാജ്ഭവന്റെ പ്രധാന ഗേറ്റിന് ഇരുവശവുമുള്ള പഴയ ബോർഡുകൾ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെത്തി അഴിച്ചുമാറ്റി. പുതിയ ബോർഡ് നാളെ ഉച്ചയോടെ സ്ഥാപിക്കുമെന്നാണ് വിവരം.(Thiruvananthapuram Raj Bhavan is now 'Lok Bhavan', Name change as per central directive)
ഗവർണർ രാജേന്ദ്ര ആർലേക്കർ തന്നെയാണ് ഇത്തരമൊരു പേര് മാറ്റത്തിന് തുടക്കമിട്ടത്. പേര് മാറ്റാനുള്ള കാരണം അദ്ദേഹം ഗവർണർമാരുടെ സമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. "രാജ്ഭവൻ എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശേഷിപ്പാണ്. അത് നമുക്ക് ഇനി ആവശ്യമില്ല. ഗവർണറുടെ വസതി ജനങ്ങളുടേതാണ്. ജനങ്ങളുമായി ചേർന്ന് നിൽക്കണം." അതുകൊണ്ട് രാജ്ഭവൻ എന്ന പേര് മാറ്റി ലോക്ഭവൻ എന്നാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.
ഈ നിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയും കഴിഞ്ഞ നവംബർ 25-ന് രാജ്യത്തെ എല്ലാ രാജ്ഭവനുകളുടെയും പേര് ലോക്ഭവൻ എന്നാക്കണമെന്ന് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യുകയായിരുന്നു.