തിരുവനന്തപുരം: മലയാള ചലച്ചിത്ര ലോകത്തെ ഇതിഹാസ പ്രതിഭ പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ ജീവിതം പുതിയ തലമുറയ്ക്ക് പാഠപുസ്തകമാക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ. ജോയ് വാഴയിൽ (Thikkurissy Sukumaran Nair anniversary). തിക്കുറിശ്ശി ഫൗണ്ടേഷനും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിച്ച തിക്കുറിശ്ശിയുടെ 29-ാമത് അനുസ്മരണ സമ്മേളനം ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയുടെ ഗതിവിഗതികൾ നിയന്ത്രിച്ച വ്യക്തിത്വമാണ് തിക്കുറിശ്ശി. അദ്ദേഹത്തിന്റെ കലാജീവിതം മലയാള സിനിമയുടെ ചരിത്രം കൂടിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, നാടകം, സിനിമ, സാഹിത്യം തുടങ്ങി സമസ്ത മേഖലകളിലും കയ്യൊപ്പ് ചാർത്തിയ അനുഗ്രഹീത കലാകാരനാണ് തിക്കുറിശ്ശിയെന്ന് അഭിപ്രായപ്പെട്ടു. തിക്കുറിശ്ശിയുടെ സൃഷ്ടികൾ സമാഹരിച്ച് ഒരു പഠന ഗവേഷണ ഗ്രന്ഥം പുറത്തിറക്കാൻ ഫൗണ്ടേഷൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
കലയെയും ജീവിതത്തെയും ഒരുപോലെ സ്നേഹിച്ച കലാസാർവ്വഭൗമനായിരുന്നു തിക്കുറിശ്ശിയെന്ന് സംവിധായകൻ ബാലു കിരിയത്ത് അനുസ്മരിച്ചു.
ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി. പൊഴിയൂർ രചിച്ച് ഡോ. വാഴമുട്ടം ചന്ദ്രബാബു ഈണം പകർന്ന ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സുഗതകുമാരി ടീച്ചറുടെ പ്രശസ്തമായ ‘കൃഷ്ണ നീ എന്നെ അറിയില്ല’ എന്ന കവിതയുടെ നാടകാവിഷ്കാരവും അരങ്ങേറി. ബി.എസ്. രതീഷാണ് ഇത് സംവിധാനം ചെയ്തത്.
രാജകുമാർ കുടപ്പനക്കുന്നിന്റെ നേതൃത്വത്തിൽ നടന്ന കവിസമ്മേളനത്തിൽ അമ്പതോളം കവികൾ തിക്കുറിശ്ശി അനുസ്മരണ കവിതകൾ ആലപിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് ബി. മോഹനചന്ദ്രൻ നായർ, സെക്രട്ടറി രാജൻ വി. പൊഴിയൂർ, ആർ. സഞ്ജീവ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Story Summary: Former Chief Secretary Dr. Joy Vazhayil inaugurated the 29th death anniversary meeting of legendary actor Thikkurissy Sukumaran Nair at Bharat Bhavan. Speakers emphasized making Thikkurissy’s biography a textbook for the new generation and urged for a research publication on his creative works.

